ന്യൂഡെൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ, മത ചടങ്ങുകൾ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് അറിയിച്ചു.
നേരത്തെ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. അതേസമയം, സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് പുറമെ, എൻസിപി അധ്യക്ഷൻ ശരത് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അധ്യക്ഷൻമാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്‌റ്റ് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 50 ശതമാനം വോട്ട് വിഹിതമെങ്കിലും ഇക്കുറി നേടണമെന്നാണ് ബിജെപി ഭാരവാഹികൾക്കുള്ള മോദിയുടെ നിർദ്ദേശം. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്നത്. 30ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചടങ്ങിന് ഒരാഴ്‌ച മുൻപ് സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം പ്രചാരണം ശക്‌തമാക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്ത് ഭാരവാഹികൾ വീടുകൾ കയറണം എന്നാണ് നിർദ്ദേശം. പ്രദേശത്തെ മുതിർന്ന നേതാവിനാണ് ഇതിന്റെ ഏകോപന ചുമതല. ചടങ്ങുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കണം. സാമൂഹിക മാദ്ധ്യമങ്ങളിൽ തൽസമയ സംപ്രേഷണം നൽകുന്നതിനൊപ്പം പൊതു സ്‌ഥലങ്ങളിലും ചടങ്ങ് പ്രദർശിപ്പിക്കണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം