അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നുകൊടുത്തു. ഇന്ന് രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്ര പരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്‌തർ ക്ഷേത്രത്തിന് മുന്നിൽ തമ്പടിക്കുകയായിരുന്നു.
ദിവസവും രാവിലെ ഏഴ് മുതൽ ഉച്ചക്ക് 11.30 വരെയും ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് ഏഴുവരെയുമാണ് ദർശനം അനുവദിക്കുക. പുലർച്ചെ 6.30ന് ജാഗരൺ ആരതിയോടെ ക്ഷേത്രം തുറക്കും. വൈകിട്ട് 7.30ന് സന്ധ്യാ ആരതിയോടെ നട അടയ്‌ക്കും. ഉച്ചക്ക് 12നും ആരതിയുണ്ടാകും. ഇന്നലെ ഉച്ചക്ക് 12.30ന് ആയിരുന്നു പ്രാണപ്രതിഷ്‌ഠാ ചടങ്ങ്. കാശിയിലെ പുരോഹിതൻ ലക്ഷ്‌മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ നടന്ന അനുഷ്‌ഠാന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ കാർമികത്വം വഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവന്ത്, ക്ഷേത്ര ട്രസ്‌റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് ചടങ്ങ് നടക്കുമ്പോൾ ശ്രീകോവിലിനുള്ളിൽ ഉണ്ടായിരുന്നത്. 8000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നത്.
Most Read| യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു