തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായ മലയാളി പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, അജിത് കൃഷ്‌ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ള എന്നിവരെയാണ് വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിൽ വേദിയിലെത്തിച്ചത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ടെസ്‌റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് സെന്ററിലും പരിശീലനം നടത്തി. പാലക്കാട് നെൻമാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്‌ണൻ നായർ.
അതേസമയം, വിഎസ്‌എസ്‌സിയിലെ മൂന്ന് പദ്ധതികളും പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു. ഇനിയും നമ്മൾ ചന്ദ്രനിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രനിൽ സാമ്പിളുകൾ ശേഖരിച്ചു ഭൂമിയിലേക്ക് വരും. 2035ൽ ഇന്ത്യയുടെ സ്‌പെയ്‌സ് സ്‌റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റിൽ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിഎസ്‌എസ്‌സിയിലെ ചടങ്ങുകൾക്ക് ശേഷം സെൻട്രൽ സ്‌റ്റേഡിയത്തിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി പോയി. ശേഷം തമിഴ്‌നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്‌ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 1.15ന് മഹാരാഷ്‌ട്രയിലേക്ക് പോകും.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം