തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേദിവസം കേരളത്തിൽ എത്തുന്നത്. രാവിലെ 10.30ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് മോദിയുടെ പരിപാടികൾ.
ഇന്നലെ രാത്രി പത്ത് മണിയോടെ മൈസൂരുവിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, എറണാകുളം ഗസ്‌റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ടാം തവണയാണ് മോദി കേരളത്തിൽ എത്തുന്നത്. ഈ വർഷം ഇത് ഏഴാം തവണയും. മാർച്ച് 19ന് പാലക്കാടും പത്തനംതിട്ടയിലും മോദി എത്തിയിരുന്നു.
തമിഴ്‌നാട്ടിലും ഇന്ന് പ്രധാനമന്ത്രിക്ക് പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രധാനമന്ത്രി, വൈകിട്ട് 4.15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. നാളെയും തമിഴ്‌നാട്ടിലെ പരിപാടികളിൽ പങ്കെടുക്കും. വെള്ളിയാഴ്‌ചയാണ് തമിഴ്‌നാട്ടിൽ പോളിങ്.
അതേസമയം, ഇന്ന് രാവിലെ 9.30ന് നീലഗിരി ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്‌ക്ക് മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്‌ചയും നടത്തും.
വൈകിട്ട് ആറിന് കോഴിക്കോട്ടെ യുഡിഎഫ് മഹാറാലിയിൽ പ്രസംഗിക്കും. നാളെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിലും രാഹുൽ പങ്കെടുക്കും. 18ന് പത്തുമണിക്ക് കണ്ണൂർ, മൂന്നിന് പാലക്കാട്, അഞ്ചിന് കോട്ടയം എന്നിവിടങ്ങളിൽ രാഹുൽ പ്രചാരണത്തിനെത്തും. 22ന് രാവിലെ പത്തിന് തൃശൂർ, മൂന്നിന് തിരുവനന്തപുരം, അഞ്ചിന് ആലപ്പുഴ എന്നിവിടങ്ങളിലും റാലികളുണ്ട്.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും