ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴിന നിർദ്ദേശങ്ങൾക്ക് പിന്നാലെ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇവയുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം.
പത്ത് ശതമാനം അടിസ്‌ഥാന കസ്‌റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്‌ട്രെക്‌ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പശ്‌ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്‌തൃ രാജ്യമായ ഇന്ത്യയിലെ വർധിച്ചുവരുന്ന ആവശ്യം കുറയ്‌ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വ്യാപാര കമ്മി കുറയ്‌ക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയെ ശക്‌തിപ്പെടുത്തുന്നതിനും ആണ് നടപടി.
അതേസമയം, തീരുവ ഉയർത്തിയത് രാജ്യത്ത് സ്വർണത്തിന്റെ വില കുത്തനെ വർധിക്കാൻ കാരണമാകും. രാജ്യാന്തര വിലയേക്കാൾ ഒമ്പത് ശതമാനമെങ്കിലും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തീരുമാനം ഡിമാൻഡ് കുറയ്‌ക്കാനും കള്ളക്കടത്ത് വർധിപ്പിക്കാനും ഇടയാക്കുമെന്നും വ്യാപാരികൾ പറയുന്നു. 2024ൽ തീരുവ കുറച്ചതോടെ സ്വർണക്കള്ളക്കടത്ത് വലിയ രീതിയിൽ കുറഞ്ഞിരുന്നു.
ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നപ്പോൾ തന്നെ ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നു. ഓഹരി വിപണിയിൽ നിന്നുള്ള ആദായം കുറഞ്ഞ സാഹചര്യത്തിൽ, സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം രാജ്യത്ത് വർധിച്ചു വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 186% വർധിച്ച് 20 മെട്രിക് ടണ്ണിലെത്തി റെക്കോർഡ് സൃഷ്‌ടിച്ചിരുന്നു.
Most Read| ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന് സഹായം; ചൈന ‘സൽപ്പേര്’ കളയരുതെന്ന് ഇന്ത്യ


































