ന്യൂഡെൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി.
ഇതോടെ ഡെൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയിലെത്തി. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും നാലുരൂപയിലേറെ ഇതുവരെ കൂടി.
ഇന്ത്യയിലെ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വർധന. മേയ് 15ആം തീയതിയായിരുന്നു ആദ്യ വർധന. അന്ന് മൂന്നുരൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പിന്നാലെ മേയ് 19ന് രണ്ടാംമതും വില കൂട്ടി. 90 പൈസ വീതമായിരുന്നു വർധിപ്പിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമാവുകയും പ്രധാന സമുദ്ര വ്യാപാരപാതയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് വില വർധനവ്.
Most Read| നഖ്വിയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ തുടരുന്നു; പ്രതീക്ഷയോടെ ലോകം






































