ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മണ്ണിൽ ചരിത്രം കുറിക്കാൻ ഡോ. സവീറ പർകാശ്. പാകിസ്‌ഥാൻ ചരിത്രത്തിൽ ആദ്യമായി ഒരു ഹിന്ദു സ്‌ത്രീ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നുവെന്ന സുപ്രധാന സവിശേഷതയാണ് സവീറ പർകാശ് സ്വന്തമാക്കിയിരിക്കുന്നത്. ഖൈബർ പഖ്‌തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് സവീറ പർകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മൽസരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പർകാശ് 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് 2022ൽ മെഡിക്കൽ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്.
സ്‌ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറയുന്നു. ബുനെർ പാകിസ്‌ഥാന്റെ ഭാഗമായി 55 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു സ്‌ത്രീ ഇവിടെ നിന്ന് പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പാകിസ്‌ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
Kauthuka Vartha| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്