അലഹബാദ്: ബാബരി മസ്‌ജിദ് തകര്‍ത്ത കേസില്‍ എൽകെ അദ്വാനി അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ബാബരി മസ്‌ജിദ് ആക്ഷൻ കമ്മിറ്റിയും ഉത്തർപ്രദേശ് വഖഫ് ബോർഡും നൽകിയ അപ്പീല്‍ കോടതി തള്ളി.
1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബ്‌റി മസ്‌ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസ് 28 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. 2000 പേജുള്ള വിധിയായിരുന്നു ജസ്‌റ്റിസ് എസ്കെ യാദവിന്റേത്. കേസില്‍ ആകെ 48 പ്രതികളായിരുന്നു. ഇതിൽ വിചാരണ കാലയളവില്‍ 16 പേര്‍ മരിച്ചു. ശേഷിക്കുന്ന 32 പേര്‍ക്കെതിരെയുള്ള കേസിലാണ് പ്രതികളെ കുറ്റവിമുക്‌തരാക്കിയ വിധി 2020 സെപ്റ്റംബർ 20ൽ നടന്നത്.
32 പേരെയാണ് കേസില്‍ കുറ്റവിമുക്‌തരാക്കിയിരുന്നത്. മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരും വിചാരണ നേരിട്ടിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും തെളിവുകള്‍ ശക്‌തമല്ലെന്നും മസ്‌ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും പ്രതികളെ വെറുതെവിട്ട വിധിയിൽ ജസ്‌റ്റിസ് സുരേന്ദ്രകുമാർ യാദവ് പറഞ്ഞിരുന്നു.
ഈ വിധിയിൽ സംതൃപ്തരല്ലെന്ന് ചൂണ്ടികാട്ടി അലഹബാദ് ഹൈക്കോടതിയിലെത്തിയ അപ്പീലാണ് തള്ളിയത്. അപ്പീൽ തള്ളിയതിന് എതിരായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിഗണയിൽ ഉണ്ടെന്ന് മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ് അഭിഭാഷകർ പറഞ്ഞു. എന്നാൽ, അപ്പീൽ തള്ളിയതിൽ അടുത്തനടപടി എന്തായിരിക്കുമെന്ന് പ്രതികരിക്കാൻ ഹരജിക്കാർ തയാറായിട്ടില്ല.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ