തിരുവനന്തപുരം: സിഎജി റിപ്പോർട് വാർത്താ സമ്മേളനത്തിലൂടെ ചോർത്തിയെന്ന പരാതിയിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതി ക്ളീൻ ചിറ്റ് നൽകിയേക്കുമെന്ന് സൂചന. മന്ത്രി നിയമലംഘനം നടത്തിയിട്ടില്ല എന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ റിപ്പോർട് ബുധനാഴ്ച ചേരുന്ന യോഗത്തിൽ തയാറാക്കും.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി നിയമസഭാ പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നത്. ബുധനാഴ്ച ചേരുന്ന യോഗത്തിൽ തന്നെ സമിതി റിപ്പോർട് സമർപ്പിക്കുമെന്നാണ് വിവരം. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി അവകാശലംഘനം നടത്തിയിട്ടില്ല എന്നാണ് സമിതിയുടെ കണ്ടെത്തൽ. എ പ്രദീപ് കുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. സമിതിയിലെ അംഗങ്ങളിൽ ഭൂരിഭാഗവും എൽഡിഎഫ് അംഗംങ്ങളാണ് എന്നതും ശ്രദ്ധേയമാണ്.
സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് അതിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾ മന്ത്രി വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടു എന്നതാണ് തോമസ് ഐസക്കിനെതിരെ പരാതിക്ക് കാരണമായത്. കോൺഗ്രസ് എംഎൽഎ വിഡി സതീശനാണ് മന്ത്രിക്കെതിരെ അവകാശ ലംഘന പരാതി നൽകിയത്.
പരാതി പരിശോധിച്ച സ്പീക്കർ പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ മന്ത്രിയോട് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മന്ത്രിയുടെയും പരാതിക്കാരന്റെയും ഭാഗം സമിതി കേൾക്കുകയും ചെയ്തിരുന്നു. സിഎജി റിപ്പോർട് മന്ത്രിസഭയിൽ വെക്കുന്നതിന് മുൻപ് അതിലെ പ്രസക്ത ഭാഗങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി കൊടുത്തുവെന്നും ധനമന്ത്രി എന്ന നിലയിൽ താൻ അതിനെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കിഫ്ബി പോലൊരു സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോർട് തയാറാക്കാൻ സിഎജിക്ക് അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയാനുള്ള ശ്രമങ്ങളാണ് സിഎജിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. ഇതിനെ പ്രതിരോധിച്ച് കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക, സംസ്ഥാനത്തിന്റെ താൽപര്യ പ്രകാരം നിൽക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് അവകാശ ലംഘനത്തിന്റെ പരിധിയിൽ വരില്ല എന്ന തോമസ് ഐസക്കിന്റെ വാദം നിയമസഭാ സമിതി അംഗീകരിക്കുകയായിരുന്നു.
Also Read: തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല







































