കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യം ചെയ്‌ത് ഐസക് നൽകിയ ഹരജിയിൽ വെള്ളിയാഴ്‌ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. ഹരജിയിൽ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും ഹാജരാകുന്നതിൽ തുടർനടപടി ഉണ്ടാവുക.
വെള്ളിയാഴ്‌ച വരെ കടുത്ത നടപടി പാടില്ലെന്ന് കോടതി ഇഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഏഴാം തവണയും സമൻസ് നൽകിയിട്ടും ഇതുവരെ ചോദ്യം ചെയ്യലിന് തോമസ് ഐസക് ഹാജരായിട്ടില്ല.
വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്നറിയപ്പെടുന്നത്. ലണ്ടൻ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വഴിയാണ് വിദേശ നിക്ഷേപകരിൽ നിന്നും കിഫ്‌ബി മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് തോമസ് ഐസക്കിനെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്. തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Most Read| ഗ്യാൻവാപി മസ്‌ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി