കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ട ആവശ്യകത എന്തെന്ന് ബോധ്യപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നിർദ്ദേശം നൽകി ഹൈക്കോടതി. മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചിലവഴിച്ചതിൽ പ്രഥമദൃഷ്‌ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താനും ഹൈക്കോടതി നിർദ്ദേശം നൽകി.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം സമൻസ് അയക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക് സമർപ്പിച്ച ഹരജിയും കിഫ്ബിയുടെ ഹരജിയും പരിഗണിച്ചുകൊണ്ടായിരുന്നു ജസ്‌റ്റിസ് ടിആർ രവിയുടെ നിർദ്ദേശം. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. അതുവരെ തൽസ്‌ഥിതി തുടരാനും കോടതി നിർദ്ദേശം നൽകി.
നേരത്തെ, കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിന് മേയ് 22ലേക്ക് കേസ് നീട്ടിവെച്ചിരുന്നു. എന്നാൽ, അടിയന്തിര സാഹചര്യം ഉണ്ടാകുന്ന ഘട്ടത്തിൽ കോടതിയെ സമീപിക്കാമെന്നും നിർദ്ദേശം നൽകിയിരുന്നു. ഈ കേസ് പരിഗണിച്ചതിന്റെ പിറ്റേന്ന് ഇഡി സമൻസ് അയച്ചതോടെയാണ് തോമസ് ഐസക് ഈ മാസം ഒന്നിന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായല്ല മൊഴിയെടുക്കാൻ വിളിപ്പിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്ന ഇഡി ഇപ്പോൾ സമൻസിൽ പോലും അന്വേഷണം എന്നുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഐസക്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി. കേസ് നേരത്തെ തീരുമാനിച്ചത് പോലെ മേയ് 22ലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ടയിലെ സ്‌ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങളും ഇതിനിടെ വാദത്തിൽ ഉയർന്നുവന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹം ഹാജരാകാൻ സന്നദ്ധനാണോ എന്ന കോടതിയുടെ ചോദ്യത്തോട്, തനിക്ക് അക്കാര്യത്തിൽ സ്വന്തം നിലയിൽ മറുപടി പറയാൻ കഴിയില്ലെന്ന് അഭിഭാഷകൻ വ്യക്‌തമാക്കി. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഏഴാം തവണയും സമൻസ് നൽകിയിട്ടും ഇതുവരെ ചോദ്യം ചെയ്യലിന് തോമസ് ഐസക് ഹാജരായിട്ടില്ല. വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട് എന്നറിയപ്പെടുന്നത്. ലണ്ടൻ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വഴിയാണ് വിദേശ നിക്ഷേപകരിൽ നിന്നും കിഫ്‌ബി മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയത്. ഇതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് തോമസ് ഐസക്കിനെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നത്. തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Most Read| ‘കൊലപാതകങ്ങൾ നടത്തുന്നത് ഞങ്ങളുടെ നയമല്ല’; ഗാർഡിയൻ റിപ്പോർട് തള്ളി ഇന്ത്യ