കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ കത്തിനെ ഭയക്കുന്നില്ലെന്നും താൻ കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നുവെന്നും കെവി തോമസ്. വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച പശ്‌ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനാവില്ലെന്നും കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പ്രതികരിച്ച കെ വി തോമസ് സമാനവേദികൾ വന്നാൽ ഇനിയും പങ്കെടുക്കുമെന്നും പറഞ്ഞു.
‘കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. ഞാൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ നിന്ന് അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എകെ ആൻറണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു’, കെവി തോമസ് പറഞ്ഞു.
പാർട്ടിയിൽ നിന്ന് നടപടി വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇപ്പോഴിരിക്കുന്ന ഈ കെട്ടിടം പൊളിഞ്ഞു വീണാൽ എന്ത് ചെയ്യാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ സുധാകരൻ വിളിച്ചാൽ വീട്ടിലേക്ക് ചെന്നു കാണുമെന്നും കെവി തോമസ് പറഞ്ഞു.
അതേസമയം കെവി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് കെപിസിസിയുടെ ആവശ്യം. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്നും ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കെ സുധാകരൻ അയച്ച കത്തില്‍ പറയുന്നു.
രാഷ്‌ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെവി തോമസ് സ്‌റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം പങ്കെടുത്തത്. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും. നേരത്തെ കൊച്ചിയിലെ വാർത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് റിപ്പോർട് നൽകിയിരുന്നു.
Most Read: വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകും







































