ദുബായ്: ഒമാനിൽ ശക്തമായ ഡ്രോണാക്രമണം നടത്തി ഇറാൻ. ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലാണ് ഡ്രോണാക്രമണം നടന്നത്. രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യക്കാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. ഡ്രോണാക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തുപേരും ഇന്ത്യക്കാരാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം, അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും അറിയിച്ചു.
പരിക്കേറ്റവരിൽ അഞ്ചുപേർ ചികിൽസയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ബാക്കിയുള്ള അഞ്ചുപേർ പ്രാദേശിക ആശുപത്രികളിൽ ചികിൽസയിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അസീം മഹാജൻ അറിയിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
മസ്കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്. അതേസമയം, ഇറാഖിലെ ബസ്രയ്ക്ക് സമീപം ആക്രമിക്കപ്പെട്ട ‘സേഫ്സീ വിഷ്ണു’ എന്ന കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
ഈ കപ്പലിൽ വെച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Most Read| നിർബന്ധിത ആർത്തവാവധി; സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി




































