ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സമഗ്ര ബിൽ പാർലമെന്ററിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ കൊണ്ടുവരുമെന്നാണ് വിവരം. ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
2029ൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്‌ക്കേണ്ടി വരും. നാല് വർഷം, മൂന്ന് വർഷം, രണ്ട് വർഷം, ഒരുവർഷം എന്നിങ്ങനെയാകും നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കപ്പെടുക. ജാർഖണ്ഡ്, ബീഹാർ, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളുടെ നിയമസഭാ കാലാവധി നാല് വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും.
കേരളം, ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്‌ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്ന് വർഷവും ആകേണ്ടിവരും. മണിപ്പൂർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്‌ഥാനങ്ങളുടെ നിയമസഭാ കാലാവധി രണ്ട് വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ, എന്നീ സംസ്‌ഥാനങ്ങളുടേത് ഒരുവർഷമായും വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യമുണ്ടാകും.
ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഏറ്റവും സുപ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ സെപ്‌തംബറിൽ ആണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ച് പഠിക്കാൻ രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, മുൻ കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്‌ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ.
Most Read| ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി







































