ന്യൂഡെൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ബില്ലിന് രാഷ്‍ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം. കഴിഞ്ഞ ബുധനാഴ്‌ച ലോക്‌സഭയിലും വ്യാഴാഴ്‌ച രാജ്യസഭയിലും ബിൽ പാസാക്കിയിരുന്നു. ഓൺലൈൻ ഗെയിമിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി.
പണം വെച്ചുള്ള ഓൺലൈൻ ഗെയിമിങ് ആപ്‌ളിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതിനാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ. പണംവെച്ചുള്ള ഗെയിമിങ്ങിന് മൂന്നുവർഷം തടവോ ഒരുകോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദ്ദേശിക്കുന്നു.
ഓൺലൈൻ വാതുവയ്‌പ്പുകൾക്ക് ശിക്ഷയും പിഴയും ഏർപ്പെടുത്തും. സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിങ് പരസ്യത്തിൽ അഭിനയിക്കുന്നത് നിരോധിക്കുന്നതിനും ബില്ലിൽ വ്യവസ്‌ഥയുണ്ട്. ആപ്പുകൾ പരസ്യം ചെയ്‌താൽ രണ്ടുവർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ മൂന്ന് മുതൽ അഞ്ചുവർഷം വരെ തടവും രണ്ടുകോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
2023 ഒക്‌ടോബർ മുതൽ ഓൺലൈൻ ഗെയിമിങ്ങിന് 28 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഓൺലൈൻ ഗെയിമുകളിൽ വിജയിക്കുന്ന തുകയ്‌ക്ക് 30 ശതമാനം നികുതിയും ചുമത്തിയിരുന്നു. രജിസ്‌റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകൾ ബ്ളോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരമുണ്ട്.
കഴിഞ്ഞമാസം, ബെറ്റിങ് ആപ്പുകളുടെ പരസ്യത്തിൽ അഭിനയിച്ച സിനിമാ താരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരെയും ഇഡി കേസെടുത്തിരുന്നു. വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്‌ജു ലക്ഷ്‌മി എന്നീ താരങ്ങൾക്കെതിരെ ആയിരുന്നു കേസ്. ബെറ്റിങ് ആപ്പിന്റെ പ്രചാരണത്തിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാകാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ സംശയിക്കുന്നുണ്ട്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!