ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർഎൻ രവി ബിൽ ഒപ്പിടാതെ വെച്ച് താമസിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിൽ മാസങ്ങളായി നൽകാതെ വെച്ചിരുന്ന ബില്ലിൽ ഗവർണർ ഇന്ന് ഒപ്പിടുകയായിരുന്നു. ഇതോടെ, തമിഴ്‌നാട്ടിൽ ഇനിമുതൽ ഓൺലൈൻ റമ്മി കളിക്കുന്നത് മൂന്ന് മാസം തടവും 5000 രൂപ പിഴയും കിട്ടുന്ന കുറ്റമാണ്.
ഓൺലൈൻ റമ്മി അടക്കമുള്ള ചൂതാട്ടങ്ങളിൽ പണം നഷ്‌ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്‌നാട്ടിൽ പതിവായതോടെയാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്‌തംബർ 26ന് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നൽകിയത്. ഒക്‌ടോബർ ഒന്നിന് ഗവർണർ ആർഎൻ രവി ഈ ഓർഡിനൻസിന് അംഗീകാരം നൽകി. തുടർന്ന് ഒക്‌ടോബർ 19ന് തമിഴ്‌നാട് നിയമസഭ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഏകകണ്‌ഠമായി പാസാക്കി.
എന്നാൽ, മാസങ്ങളോളം ബില്ലിൽ ഒപ്പിടാതെ ഗവർണർ മൗനം തുടർന്നു. ഒടുവിൽ ഇങ്ങനെ ഒരു നിയമം പാസാക്കാൻ സംസ്‌ഥാന സർക്കാരിന് അധികാരം ഇല്ലെന്ന് കാട്ടി ഗവർണർ ബിൽ തിരിച്ചയച്ചു. കഴിഞ്ഞ മാസം 23ന് ബിൽ വീണ്ടും നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും ഗവർണർ കുലുങ്ങിയില്ല. പഴയപടി ഒരുമാസം ധീർഘിപ്പിച്ചു. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്‌ചയിക്കാൻ രാഷ്‌ട്രപതിയും കേന്ദ്ര സർക്കാരും ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചാണ് തമിഴ്‌നാട് നിയമസഭ ഗവർണർക്കെതിരെ ഇന്ന് പ്രമേയം പാസാക്കിയത്.
രണ്ടാം തവണയാണ് ഗവർണർക്കെതിരെ സംസ്‌ഥാന സർക്കാർ ഇത്തരത്തിൽ പ്രമേയം പാസാക്കിയത്. പ്രമേയത്തിൻമേലുള്ള ചർച്ചയിൽ രാജ്ഭവന് സർക്കാർ നൽകുന്ന തുക ഗവർണർ വകമാറ്റി ചിലവഴിക്കുകയാണെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ആരോപണം ഉന്നയിച്ചു. ഭരണഘടനാ സ്‌ഥാപനമായ രാജ്‌ഭവനിൽ നിന്നും അടുത്തിടെ രാഷ്‌ട്രീയ നീക്കങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും കുറ്റപ്പെടുത്തി. ഇതോടെ, പ്രമേയം പാസാക്കി മണിക്കൂറിനുള്ളിൽ തന്നെ ഓൺലൈൻ റമ്മി നിരോധന ബില്ലിന് ഗവർണർ അംഗീകാരം നൽകുകയായിരുന്നു.
Most Read: ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹരജി ലോകായുക്‌ത നാളെ പരിഗണിക്കും