തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത നാളെ പരിഗണിക്കും. ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് മറ്റന്നാൾ കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യൂ ഹരജിയിലെ തീർപ്പ് വരുന്നത്. ലോകായുക്‌ത ഭിന്നവിധിയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്‌തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്‌ത ജസ്‌റ്റിസ് അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും. 2019ൽ ലോകായുക്‌ത ജസ്‌റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരം ഉണ്ടെന്ന് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരനായ ആർഎസ് ശശികുമാർ ഭിന്നവിധിക്കെതിരെ റിവ്യൂ ഹരജി നൽകിയത്. ഫുൾ ബെഞ്ച് വിധി നിലനിൽക്കെ ഭിന്നവിധിയിൽ നിയമപ്രശ്‌നം ഉണ്ടെന്നാണ് പരാതിക്കാരൻ ഉന്നയിച്ചത്. ഒപ്പം കേസിൽ രണ്ടു ന്യായാധിപൻമാരുടെ നിലപാടുകൾ വിധിയിൽ വിശദമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള റിവ്യൂവിലെ ഡിവിഷൻ ബെഞ്ച് നിലപാടിലാണ് ഇനി ആകാംക്ഷ ഉള്ളത്. റിവ്യൂവിൽ തീർപ്പ് വരാതെ ഫുൾ ബെഞ്ച് കേസ് പരിഗണിക്കരുതെന്നാണ് ഹരജിക്കാരന്റെ വാദം.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് എന്‍ജിനീയറായി ജോലിയും പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതും, സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗവും പുറമേ 20 ലക്ഷം രൂപ നല്‍കിയതും ഉൾപ്പടെയുള്ള ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണ് ലോകായുക്‌ത കോടതിക്ക് മുന്നിലെത്തിയത്.
Most Read: രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും