‘പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്’; ഹരജി തള്ളി ലോകായുക്‌ത

ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് വ്യക്‌തമാക്കിയാണ് ലോകായുക്‌ത ഹരജി തള്ളിയത്.

By Trainee Reporter, Malabar News
Kerala Lokayukta judgment
Rep. Image
Ajwa Travels

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജി തള്ളി ലോകായുക്‌ത. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത ഹരജിയാണ് ലോകായുക്‌ത തള്ളിയത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് വ്യക്‌തമാക്കിയാണ് ലോകായുക്‌ത ഹരജി തള്ളിയത്.

വിധി പറയുന്നതിൽ നിന്നും ഉപലോകായുക്‌തമാരായ ജസ്‌റ്റിസ്‌ ഹരുൺ അൽ റഷീദിനെയും, ജസ്‌റ്റിസ്‌ ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹരജിയാണ് ആദ്യം തള്ളിയത്. ഇതിന് ശേഷമാണ് ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരായ പ്രധാന ഹരജിയും ലോകായുക്‌ത തള്ളിയത്.

മൂന്ന് ലക്ഷത്തിന് മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അത് പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്‌തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് ലോകായുക്‌ത വിധിയിൽ പറഞ്ഞു.

ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക് ജോസഫ്, ഉപലോകായുക്‌തമാരായ ജസ്‌റ്റിസ്‌ ഹരുൺ അൽ റഷീദ്, ജസ്‌റ്റിസ്‌ ബാബു മാത്യു പി ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 2018ലാണ് കോൺഗ്രസ് നേതാവ് ആർഎസ് ശശികുമാർ ഹരജി ഫയൽ ചെയ്‌തത്‌. ലോകായുക്‌തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെ തുടർന്ന് ഹരജിക്കാരനായ ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ റിട്ട്ഹരജി ഫയൽ ചെയ്‌തിരുന്നു.

തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് ലോകായുക്‌ത ഡിവിഷൻ ബെഞ്ച് പരാതിയിൽ തീരുമാനം എടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധിന്യായം പ്രഖ്യാപിക്കുന്നതിൽ ലോകായുക്‌തമാരിലുണ്ടായ അഭിപ്രായ ഭിന്നതമൂലമാണ് ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനം ലോകായുക്‌തക്ക് പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിലായിരുന്നു ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക് ജോസഫിനും ഉപലോകായുക്‌ത ജസ്‌റ്റിസ്‌ ഹാറൂൺ അൽ റഷീദിനും ഭിന്നാഭിപ്രായം.

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് എന്‍ജിനീയറായി ജോലിയും പുറമേ എട്ടര ലക്ഷം നിധിയില്‍നിന്ന് നല്‍കിയതും, സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗവും പുറമേ 20 ലക്ഷം രൂപ നല്‍കിയതും ഉൾപ്പടെയുള്ള ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണ് ലോകായുക്‌ത കോടതിക്ക് മുന്നിലെത്തിയത്.

Most Read| കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലി; അനുമതി നിഷേധിച്ചു കോഴിക്കോട് ജില്ലാ ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE