തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെ ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്‌ത. സർക്കാരിന്റെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റേയും വിശദീകരണം തൃപ്‌തികരം അല്ലാത്തതിനാലാണ് ലോകായുക്‌തയുടെ അസാധാരണ നടപടി.
ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്ന് മുൻ ജീവനക്കാർ ലോകായുക്‌തയുടെ സമീപിക്കുകയായിരുന്നു. അടിയന്തിരമായി ഇവർക്ക് ആനുകൂല്യം നൽകണമെന്ന് ലോകായുക്‌ത ഉത്തരവിട്ടു. എന്നാൽ, ഇത് പൊതുമേഖലാ സ്‌ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് സർക്കാരും, കമ്പനി നഷ്‌ടത്തിലായതിനാൽ പണം നൽകാൻ കഴിയില്ലെന്ന് സ്‌ഥാപനവും ലോകായുക്‌തക്ക് വിശദീകരണം നൽകി.
ഇതോടെയാണ് ലോകായുക്‌ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട് സമർപ്പിച്ചത്. ഗവർണർ വിഷയത്തിൽ ഇടപെടണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ലോകായുക്‌തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് ലോകായുക്‌തയുടെ നടപടിയെന്നത് ശ്രദ്ധേയമാണ്.
ലോകായുക്‌ത നിയമപ്രകാരം ഗവർണർ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി ഈ റിപ്പോർട് നിയമസഭയിൽ നൽകണമെന്നാണ് വ്യവസ്‌ഥ. 2008ലാണ് ഇതിന് മുൻപ് ലോകായുക്‌ത സമാനമായ നടപടി സ്വീകരിച്ചത്. ഇനി ഇക്കാര്യത്തിൽ ഗവർണറുടെ നിലപാടാണ് നിർണായകം. അഴിമതി തെളിഞ്ഞാൽ ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കാമായിരുന്ന ലോകായുക്‌തയുടെ അധികാരം പരിമിതപ്പെടുത്തി സംസ്‌ഥാന സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി അടുത്തിടെയാണ് രാഷ്‌ട്രപതി അംഗീകരിച്ചത്.
Most Read| പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി