ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ വിശദവിവരം പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ വിവരങ്ങള്‍ പുറത്ത് വിടണം. എത്രപേര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണം. മേഖലകള്‍ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി ഉണ്ടാക്കണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിൽ 26 വിമാനങ്ങൾകൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്‌ളോവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ട്.
റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. യുക്രൈനിൽ നിന്ന് ഇതുവരെ മൊത്തം 16 വിമാനങ്ങളാണ് തിരിച്ചെത്തിയത്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചു. മാർച്ച് 4നകം, ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മൊത്തം 36 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുടെതാണ് ഈ വിമാനങ്ങൾ.
Most Read: പോക്‌സോ കേസ്; റോയ് വയലാട്ട് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി







































