കൊച്ചി: ഏറെ നാളത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ്‍ജെൻഡർ സംരംഭക സജ്‌ന ഷാജി. ലോക്ക്ഡൗൺ കാലത്ത് തെരുവിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ സജ്‌നയുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഹോട്ടലെന്ന സ്വപ്‌നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
എറണാകുളം ആലുവ-പറവൂർ റോഡിൽ മാളികംപീടികയിലുള്ള സജ്‌നാസ് കിച്ചൺ എന്ന ഹോട്ടൽ ജനുവരി 2ന് പ്രവർത്തനം ആരംഭിക്കും. വഴിയോര കച്ചവടം മുടങ്ങിയ സജ്‌നക്ക് സാമ്പത്തിക വാഗ്‌ദാനം നൽകിയ നടൻ ജയസൂര്യ വാക്ക് പാലിച്ചു. ഹോട്ടലിന് വേണ്ടി നടൻ നൽകിയ തുകയാണ് സജ്‌ന വാടക അഡ്വാൻസായി നൽകിയത്. ഹോട്ടലിന്റെ ഉൽഘാടനം ജയസൂര്യയും സജ്‌നയുടെ അമ്മ ജമീലയും ചേർന്ന് നിർവഹിക്കും.
ഒക്‌ടോബറിൽ തൃപ്പൂണിത്തുറയിലെ റോഡരികിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ ചിലർ കച്ചവടം തടസപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌ത വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് സജ്‌ന പുറത്ത് വിട്ടത്. സജ്‌നയുടെ കരഞ്ഞ് കൊണ്ടുള്ള ലൈവ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കം നിരവധി പേർ സജ്‌നക്ക് സഹായ വാഗ്‌ദാനവുമായി എത്തിയിരുന്നു.
പിന്നാലെ, സജ്‌നക്കെതിരെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ഒരു വ്യക്‌തി രംഗത്ത് വരികയും വിവാദങ്ങൾ ഉയരുകയും ചെയ്‌തിരുന്നു. തുടർന്ന് സജ്‌ന ആത്‌മഹത്യാ ശ്രമം നടത്തുകയും ചെയ്‌തു.
ട്രാൻസ് സമൂഹത്തിൽ സജ്‌നയുടെ അമ്മയായ രഞ്ചു ഉൾപ്പടെ നാല് ജീവനക്കാരാണ് ഹോട്ടലിൽ ഉള്ളത്. മൂന്നോ നാലോ ട്രാൻസ്ജെൻഡേഴ്‌സിന് ജോലി നൽകുമെന്നും സജ്‌ന പറഞ്ഞു. ജയസൂര്യക്കും കൂടെ നിന്ന എല്ലാവർക്കും സജ്‌ന നന്ദിയും കടപ്പാടും അറിയിച്ചു. ഇതിനോടൊപ്പം വനിതാ വികസന കോർപറേഷൻ വഴി മന്ത്രി കെകെ ശൈലജ ഉറപ്പ് നൽകിയ വായ്‌പ നിഷേധിച്ചതിൽ പ്രതിഷേധവും സജ്‌ന അറിയിച്ചു. വിവാദങ്ങളിൽപെട്ടവർക്ക് വായ്‌പ നൽകാൻ സാധിക്കില്ല എന്ന നയമാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയത്.
Also Read: ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍