പാലക്കാട്: പി സരിൻ പാലക്കാട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കും. പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിന് വൻ വരവേൽപ്പാണ് സിപിഎം പ്രവർത്തകർ നൽകിയത്. അതേസമയം, സരിൻ സിപിഎം ചിഹ്നത്തിലല്ല മൽസരിക്കുന്നതെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം നാളെയെ ഉണ്ടാകൂ.
റോഡ് ഷോ ഉൾപ്പടെയുള്ളവ നാളെ ആയിരിക്കുമെന്നാണ് വിവരം. എല്ലാ അർഥത്തിലും തുടങ്ങുന്നുവെന്ന് സരിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ടയാളല്ല എന്നതിന്റെ ബോധ്യപ്പെടുത്തലാണിതെന്നും സരിൻ കൂട്ടിച്ചേർത്തു. രാവിലെ മന്ത്രി എംബി രാജേഷിനെ സരിൻ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
തുടർന്നാണ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. എകെ ബാലൻ, എൻഎൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ സരിനെ സ്വീകരിക്കാനെത്തി. സരിൻ എത്തിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. എകെ ബാലൻ ചുവന്ന ഷാൾ അണിയിച്ചു വരവേറ്റു.
സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമെന്നത് വ്യാജ ആരോപണമാണെന്ന് സരിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ ജയിപ്പിക്കാമെന്ന് ആരെങ്കിലും വാക്ക് കൊടുത്തെങ്കിൽ നടക്കില്ല. വടകരയിലേക്ക് ഷാഫി പറമ്പിൽ പോയത് മുസ്ലിം കോട്ട നികത്താനാണോയെന്നും സരിൻ ചോദിച്ചു. അതിനിടെ, പി സരിനെ ഓഫീസിലേക്ക് സ്വീകരിച്ചത് സ്ഥാനാർഥിയായല്ലെന്ന് എകെ ബാലൻ പ്രതികരിച്ചു. സ്ഥാനാർഥിയെ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സരിൻ, വാർത്താ സമ്മേളനം നടത്തി നേതൃത്വത്തിനെതിരെയും നേതാക്കൾക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെ പാർട്ടിയുമായി അകന്ന സരിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. പിന്നാലെ, ഇനി ഇടതുപക്ഷത്തിന് ഒപ്പമാണെന്നും സിപിഎം പറഞ്ഞാൽ മൽസരിക്കുമെന്നും സരിൻ വ്യക്തമാക്കി.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്ടീരിയ നിങ്ങളെ ഇല്ലാതാക്കും!








































