തൃശൂർ: തൃശൂരിൽ മൂന്നാം സ്‌ഥാനത്തായ സഹോദരൻ കെ മുരളീധരനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും തോൽവിക്ക് ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ബിജെപി നേതാവ് പത്‌മജ വേണുഗോപാൽ. രാഷ്‌ട്രീയമായി രണ്ടു ചേരിയിലാണെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ സഹോദരൻ തന്നെയാണ്. തന്റെ സഹോദരനെ തനിക്ക് നന്നായി അറിയാമെന്നും പത്‌മജ പറഞ്ഞു.
ജാതി കളിക്കുന്നതും വെറുപ്പിന്റെ രാഷ്‌ട്രീയം കളിക്കുന്നതും കോൺഗ്രസാണെന്നും പത്‌മജ ആരോപിച്ചു. മതം പറഞ്ഞാൽ മാത്രമേ രക്ഷയുള്ളൂവെന്ന് കണ്ടു ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കോൺഗ്രസ്. ജാതി പറയുന്നത് കോൺഗ്രസ് മാറ്റിയില്ലെങ്കിൽ ആ സംവിധാനം അധികനാൾ ഓടില്ല. ജനങ്ങൾക്ക് ബിജെപിയോട് വെറുപ്പില്ല. കേരളത്തിൽ ഇനിയും താമര വിരിയുമെന്നും പത്‌മജ പറഞ്ഞു.
തൃശൂരിലെ ജനങ്ങൾ നല്ല ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിക്ക് രാഷ്‌ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോട് അകൽച്ച ഇല്ലായെന്നതിന്റെ തെളിവാണ് തൃശൂരിലെ ഏഴിൽ ആറ് മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്‌തത്. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം ബിജെപി 25 ശതമാനത്തിന് മുകളിൽ വോട്ട് നേടിയിട്ടുണ്ടെന്നും പത്‌മജ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
നല്ല ഉദ്ദേശ്യത്തോടുകൂടി വരുന്ന ആരെയും കേരളം സ്വീകരിക്കുമെന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ വിജയം. കോൺഗ്രസിലും വളരെ നല്ല ആളുകളുണ്ട്. പക്ഷേ അവരുടെ പക്കൽ അധികാരമില്ല. അധികാരമെല്ലാം ഒരു കോക്കസിന്റെ കൈയിലാണ്. ആ കോക്കസുള്ളിടത്തോളം ആര് വിചാരിച്ചാലും കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാനാകില്ല. ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് ഇപ്പോൾ മനസിലാക്കുന്നുവെന്നും പത്‌മജ കൂട്ടിച്ചേർത്തു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!