പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. അന്തിമ കണക്കിൽ പാലക്കാട്ടെ പോളിങ് 70 ശതമാനം പിന്നിടുമെന്നാണ് കരുതുന്നത്. ആറുമണിവരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ ടോക്കൺ നൽകി.
പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. കണ്ണാടി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ്. രാവിലെ പല സ്‌ഥലത്തും മെഷീനുകൾ തകരാറായതിനാൽ വോട്ടിങ് വൈകി. ഉച്ചകഴിഞ്ഞാണ് പോളിങ് വേഗത്തിലായത്. ഇതിനിടയിൽ വോട്ടിങ് മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം, പാലക്കാട് വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ തുടർന്ന് ബിജെപി-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സ്‌ഥാനാർഥി ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്നാണ് ബിജെപി ആരോപണം. ബൂത്തിൽ കയറാൻ സമ്മതിക്കാത്തതിൽ രാഹുലും പ്രവർത്തകരും പ്രതിഷേധിച്ചു.
തുടർന്ന് പോലീസ് ഇരുവിഭാഗത്തോടും സംസാരിച്ചു സംഘർഷം ലഘൂകരിക്കുകയായിരുന്നു. സ്‌ഥാനാർഥിക്ക് ബൂത്തിൽ വരാൻ അവകാശമുണ്ടെന്നും ബിജെപിക്ക് തോൽക്കാൻ പോകുന്നതിന്റെ പേടിയാണെന്നും രാഹുൽ പറഞ്ഞു. ശക്‌തമായ ത്രികോണ മൽസരത്തിനാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസിനെ ഞെട്ടിച്ചു പാർട്ടി വിട്ട പി സരിന് എൽഡിഎഫ് സ്‌ഥാനാർഥി എന്ന നിലയിൽ തന്റെ രാഷ്‌ട്രീയ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പരീക്ഷണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. മെട്രോ മാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ സി കൃഷ്‌ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇന്നത്തെ വോട്ടെടുപ്പും പൂർത്തിയാക്കിയ സ്‌ഥാനാർഥികളെല്ലാം തികഞ്ഞ ആൽമവിശ്വാസത്തിലാണ്.
വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്‌റ്റുകൾക്കും പാലക്കാട് വേദിയായിട്ടുണ്ട്. സ്‌ഥാനാർഥിയെ ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, പി സരിന്റെ സിപിഎം പ്രവേശം, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം, എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ പ്രചാരണ നാളുകൾ മറ്റുരണ്ട് ഉപതിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ മാദ്ധ്യമശ്രദ്ധയും നേടിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!