
മതിൽ നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി. ഹൊസ്‌ദുർഗ് താലൂക്കിലെ പള്ളിക്കര പഞ്ചായത്തിലെ കളിങ്ങോത്ത് മീത്തൽവീട് കൂക്കൾ തറവാടിന് സമീപം എം. മധുസൂദനൻ നമ്പ്യാർ, എം. പാർവതി അമ്മ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള പറമ്പിലാണ് മഹാശിലാ സംസ്‌കാരത്തിന്റെ ശേഷിപ്പുകളായ ചെങ്കല്ലറ കണ്ടെത്തിയത്.
മഹാശിലാ സംസ്‌കാര കാലഘട്ടത്തിലാണ് ശവസംസ്‌കാരത്തിന്റെ ഭാഗമായി ഭസ്‌മവും അസ്‌ഥികളും മറ്റു വസ്‌തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്‌ത ചെങ്കല്ലറകൾ നിർമിച്ചിരുന്നത്. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് ഗുഹ ചെങ്കല്ലറയാണെന്ന് സ്‌ഥിരീകരിച്ചു.
ചെങ്കൽപാറ തുരന്ന് നിർമിച്ച ചെങ്കല്ലറയുടെ വൃത്താകൃതിയിലുള്ള ഉൾഭാഗത്ത് നിന്ന് പുറത്തേക്കുള്ള കവാടം കല്ലുകൊണ്ട് അടച്ചുവെച്ച നിലയിലായിരുന്നു. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്‌ക്കാവുന്ന വിധത്തിൽ, ഒരാൾക്ക് ഗുഹയിലേക്ക് ഇറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്.
ദ്വാരം അടച്ചു വയ്‌ക്കാനുപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള മൂടി മണ്ണ് നീക്കുന്നതിനിടയിൽ പൊട്ടിപ്പോയിരുന്നു. ചെങ്കല്ലറയുടെ ഉൾഭാഗത്ത് മണ്ണ് നിറഞ്ഞതിനാൽ മൺപാത്രങ്ങൾ കാണാനാകുന്നില്ല. അതേസമയം, ചെങ്കല്ലറ സംരക്ഷിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല





































