പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ജിനുവിനും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനുമാണ് സസ്പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി.
എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, എസ്ഐ എസ് ജിനുവിനെ ജില്ലാ പോലീസ് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തിൽ രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു.
മർദ്ദനമേറ്റ സിതാരയുടെ പരാതിയിൽ പോലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ പത്ത് പേർക്കെതിരെയുമാണ് കേസ്. വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിന് സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്.
ഇന്നലെ രാത്രി 11.30ഓടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മുണ്ടക്കയത്തേക്ക് മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. മർദ്ദനത്തിൽ കോട്ടയം സ്വദേശി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. മറ്റു നാലുപേരെ ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്.
രാത്രി 10.45ഓടെ സ്റ്റാൻഡിന് സമീപത്തെ ബാറിന്റെ ചില്ലുവാതിൽ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാർ ജീവനക്കാർ പോലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ, ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വാഹനം നിർത്തി.
ഇതേസമയം, സ്ഥലത്തെത്തിയ പോലീസ് ആളുമാറി വിവാഹസംഘത്തിന് നേരെ ലാത്തിവീശുകയായിരുന്നു. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിലുള്ള സ്ഥിരം പ്രശ്നക്കാരാണ് ബഹളമുണ്ടാക്കിയതെന്ന് ബാർ ജീവനക്കാർ പറഞ്ഞു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































