തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ളിയിൽ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎ കുഴഞ്ഞുവീണത്.
പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്‌തംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്‌ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്‌ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ എഐടിയുസി സംസ്‌ഥാന വൈസ് പ്രസിഡണ്ടും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമൻ, മക്കൾ: സോബിൻ, സോബിത്ത്. ഭൗതികശരീരം ഇന്ന് രാത്രി എട്ടുമണിവരെ എംഎൻ സ്‌മാരകത്തിലും നാളെ രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺ ഹാളിലും പൊതുദർശനം നടക്കും. സംസ്‌കാരം നാളെ വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ