തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരം മുറിക്കാനുള്ള ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണ് എന്നതിന് തെളിവുകളുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നും സുധാകരൻ പറഞ്ഞു.
വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് നാടിന് മനസിലാകും. സർക്കാർ അറിയാതെയാണ് മരം മുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാൽ അത് മുഖവിലയ്‌ക്ക് എടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങൾക്കില്ല. തമിഴ്‌നാടിന്റെ താൽപര്യങ്ങളെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഉദ്യോഗസ്‌ഥ തലത്തിൽ എടുത്ത ഒരു തീരുമാനമാണെന്നും ഇക്കാര്യത്തിൽ ഫോറസ്‌റ്റ് ഓഫിസറിൽ നിന്ന് റിപ്പോർട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ട്വീറ്റ് ചെയ്‌തിരുന്നു. അനുമതി നൽകിയ കേരള സർക്കാരിന് സ്‌റ്റാലിൻ നന്ദിയും അറിയിച്ചു. ഇതിന് പിന്നാലെയാണ് കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്.
Also Read: ഇരട്ടപ്രഹരമായി പണിമുടക്ക്; കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി







































