തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ യൂണിയനുകൾ നടത്തിയ പണിമുടക്കിൽ കെഎസ്‌ആർടിസിക്ക് നഷ്‌ടം മൂന്ന് കോടി രൂപ. ഒരു ദിവസം ശരാശരി ഒന്നരക്കോടിയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്‌ടമുള്ള കെഎസ്‌ആർടിസിക്ക് പണിമുടക്കും കനത്ത തിരിച്ചടിയായി.
നിലവിലുള്ള 3,300 സർവീസുകളിൽ നിന്നായി ഒരു ദിവസം മൂന്നുകോടി 60 ലക്ഷം രൂപയാണ് കെഎസ്‌ആർടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം. ഇതിൽ ഒരു കോടി 80 ലക്ഷം രൂപ ഇന്ധനത്തിനായി ചെലവാകും. വൈദ്യുതി, അനുബന്ധ ചെലവുകൾ 30 ലക്ഷം രൂപയോളമാണ്. ബാക്കി ഒന്നര കോടി രൂപയാണ് വരുമാനമായി കണക്കാക്കുന്നത്. എന്നാൽ വരുമാനത്തിലുമേറെയാണ് ഇതിൻമേലുള്ള ചെലവുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രം 2 കോടി 80 ലക്ഷം രൂപയാണ് ഒരു ദിവസം വേണ്ടിവരുന്നത്.
പെൻഷൻ നൽകാനായി 2 കോടി 20 ലക്ഷവും, വായ്‌പ തിരിച്ചടവുകൾക്ക് ഒരു കോടി 80 ലക്ഷം രൂപയും ആവശ്യമാണ്. ആകെ 10000 കോടിയുടെ കടത്തിലോടുന്ന കെഎസ്‌ആർടിസിക്ക് ഇരട്ടിപ്രഹരമാണ് പണിമുടക്ക്. ഒരു ദിവസത്തെ നഷ്‌ടം അഞ്ച് കോടി 30 ലക്ഷം രൂപയായതിനാൽ പണിമുടക്ക് കൊണ്ട് നഷ്‌ടമുണ്ടായില്ലെന്ന വാദമാണ് മാനേജ്‌മെന്റ് ഉന്നയിക്കുന്നത്.
വെള്ളിയാഴ്‌ചയാണ് സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് ആരംഭിച്ചത്. കോൺഗ്രസ് അനുകൂല സംഘടനകൾ ശനിയാഴ്‌ച രാത്രി വരെയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് പൊതുജനങ്ങൾ യാത്രാ സൗകര്യമില്ലാതെ വലയുകയാണ്. മിക്ക ഡിപ്പോകളിലും നാമമാത്രമായ സർവീസുകൾ മാത്രമാണ് ഉള്ളത്.
Also Read: ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും മുറിക്കാം; കേരളം അനുമതി നൽകി