തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തുടരുന്നു. ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.
ശമ്പളത്തിനൊപ്പം ഓണം അലവൻസ് നൽകുമെന്ന് പറഞ്ഞെങ്കിലും അതിലും അന്തിമ തീരുമാനമായില്ല. അലവൻസ് എത്രയെന്ന് നിശ്‌ചയിക്കാൻ തൊഴിലാളി യൂണിയനുകളും കെഎസ്ആർടിസി മനേജ്‌മെന്റും തമ്മിൽ ഇന്ന് വൈകിട്ട് ചർച്ച നടത്തും. 1000 രൂപ അലവൻസും 1000 രൂപ അഡ്വാൻസും നൽകാനാണ് ആലോചിക്കുന്നത്. എന്നാൽ, 2750 രൂപ അലവൻസിൽ ഉറച്ചു നിൽക്കുകയാണ് യൂണിയനുകൾ.
ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അടുത്ത ശനിയാഴ്‌ച മുതൽ പണിമുടക്ക് നടത്തുമെന്നാണ് സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകളുടെ തീരുമാനം. ശമ്പളം പണമായി തന്നെ കൊടുക്കണമെന്നും കൂപ്പൺ സമ്മതിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്‌തമാക്കിയിരുന്നു. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാനും ഇതുവരെ കെഎസ്ആർടിസിക്ക് ആയിട്ടില്ല.
Most Read| സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും