കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ പത്ത് മണിക്ക് കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 25 ലക്ഷം രൂപ വാങ്ങി മോൻസൺ മാവുങ്കൽ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം കൈപ്പറ്റിയെന്നുമാണ് കേസ്.
2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നൽകിയിരുന്നു. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് കേസിൽ കെ സുധാകരനെ പ്രതിയാക്കി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇന്ന് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്നാണ് സുധാകരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതിനിടെ, തട്ടിപ്പ് കേസിൽ ഐജി ലക്ഷ്‌മൺ മുഖ്യ ആസൂത്രകനാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി. ഐജിക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തുകയും ചെയ്‌തിട്ടുണ്ട്. ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് ആരോപിച്ചു. അറസ്‌റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. പദവി ദുരൂപയോഗം ചെയ്‌ത് മെഡിക്കൽ രേഖയുണ്ടാക്കിയെന്നും സംശയമുണ്ട്. ആയുർവേദ ചികിൽസയിൽ സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി.
Most Read| വീണക്കെതിരായ നികുതി വെട്ടിപ്പ് പരാതി; ജിഎസ്‌ടി കമ്മിഷണറേറ്റ് അന്വേഷിക്കും