കോഴിക്കോട്: നാദാപുരത്ത് പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ളസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർഥി അറസ്‌റ്റിൽ. നാദാപുരം കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പലിന്റെയും ഇടപെടലാണ് ആൾമാറാട്ടത്തിന് തടയിട്ടത്.
ഇന്ന് പ്ളസ് വൺ വിദ്യാർഥികൾക്ക് ഇംഗ്ളീഷിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷയായിരുന്നു. പ്ളസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്‌ഹബിന് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്‌മയിൽ ആയിരുന്നു. ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് പ്രിൻസിപ്പലിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഇസ്‌മയിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ആൾമാറാട്ടത്തിന് ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിദ്യാർഥിയെ നാളെ കോടതിയിൽ ഹാജരാക്കും.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ