ചെന്നൈ: സിപിഎം 24ആം പാർട്ടി കോൺഗ്രസിന് കൊടിയേറി. മധുരയിലെ തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉൾപ്പടെ വിവിധ ഇടതുനേതാക്കളും പങ്കെടുക്കും.
‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്‌തി’ എന്ന വിഷയത്തിൽ നാളെ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പങ്കെടുക്കും. ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ആറുവരെ തുടരും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി മധുരയിൽ പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്നു.
80 നിരീക്ഷകരടക്കം 881 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവുമധികം പ്രതിനിധികളുള്ളത് കേരളത്തിൽ നിന്നാണ്. 175 പേർ. അഭിനേതാക്കളായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ്, സംവിധായകരായ രാജ് മുരുകൻ, ശശികുമാർ, വെട്രിമാരൻ, ടിഎസ് ജ്‌ഞാനവേൽ, മാരി സെൽവരാജ് എന്നിവർ വിവിധ പരിപാടികളിൽ പങ്കാളികളാകും. 35 വർഷത്തിന് ശേഷമാണ് പാർട്ടി കോൺഗ്രസിന് മധുര വേദിയാകുന്നത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!