തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐയുടെ ഉപാധിക്ക് മുന്നിൽ വഴങ്ങാൻ സിപിഎമ്മും സർക്കാരും. കരാർ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ നീക്കം തുടങ്ങി. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകുമെന്നാണ് വിവരം.
ഇന്ന് രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎമ്മിന്റെ സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. രാവിലെ നടന്ന അടിയന്തിര യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തിരുന്നു.
പിഎം ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തിൽ ധാരണയായതെന്നാണ് വിവരം. പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന് കാട്ടി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകണമെന്നാണ് സിപിഐ വച്ചിരുന്നു ഉപാധി. അതേസമയം, സിപിഐ സംസ്‌ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്.
ഇന്ന് വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. ഇത് സിപിഎമ്മിന്റെ തന്ത്രപരമായ നീക്കമാണെന്നാണ് വിലയിരുത്തുന്നത്. ഇതിനോട് സിപിഐ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം.
Most Read| നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്കത്തിലും ചർച്ച നടത്തി








































