മലപ്പുറം: ജില്ലയിൽ നിരോധിത ലഹരി ഉൽപന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്ടറി നടത്തിയ നാല് പേര് അറസ്റ്റിലായി. ഫാക്ടറി ഉടമയെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര വലിയോറ സ്വദേശി അഫ്സല്(30), തിരൂരങ്ങാടി എആര്‍ നഗര്‍ സ്വദേശി മുഹമ്മദ് സുഹൈല്‍(25), ഡെല്‍ഹി സ്വദേശി അസ്ലം(23) എന്നിവരെയാണ് ജില്ലാ ആന്റി നാര്‍ക്കോട്ടിക്സ് സ്ക്വാഡ് പിടികൂടിയത്.
മലപ്പുറം വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ബീഡി നിര്‍മാണം എന്ന വ്യാജേനയാണ് പ്രതികൾ ഫാക്ടറി നടത്തി വന്നിരുന്നത്. പിടിയിലായ ഹംസയുടെ പേരില്‍ പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്. ഹാന്‍സ് നിര്‍മാണ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങള് പിടികൂടി. യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപ്, വേങ്ങര ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍ക്കോട്ടിക്സ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷണൻ മാരാത്ത്, പി സഞ്ജീവ് എന്നിവർ ഉൾപ്പടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also: ‘ലാന്‍ഡ് ജിഹാദ്’; മുസ്ലിം വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍





































