കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്ത കേസിൽ നിർണായക പുരോഗതി. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വിശ്വനാഥൻ സംസാരിച്ച ആറുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. എന്നാൽ, ഇവർ വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകൾ അല്ലെന്നും, വിവരം അറിയാൻ സംസാരിച്ചവർ ആണെന്നുമാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
വിശ്വനാഥനെ തടഞ്ഞുവെച്ച സമയത്ത് ആശുപത്രിയിൽ ഉണ്ടായ രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഇവരെന്ന് എസിപി കെ സുദർശൻ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം വിശ്വനാഥന്റെ ധരിച്ചിരുന്ന ഷർട്ട് പോലീസ് കണ്ടെത്തിയിരുന്നു. വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കിട്ടിയത്. പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ചു ചില്ലറ പൈസയും, ഒരുകെട്ട് ബീഡിയും മാത്രമായിരുന്നു.
മൃതദേഹത്തിൽ ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു. അതിനിടെ, വിശ്വനാഥന്റെ മരണത്തിൽ റീ പോസ്റ്റുമോർട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം വിശ്വനാഥന്റെ അമ്മയുടെയും സഹോദരന്റെയും മൊഴി എടുത്തിരുന്നു.
Most Read: ‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ






































