തൃശൂർ: വീടിന് മുന്നിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അത് തനിക്ക് നേരെയുണ്ടായ ആക്രമണമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണം. കശ്‌മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയിരുന്നു. അതിനുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവമെന്ന് ശോഭ പറഞ്ഞു.
”രാത്രിയിൽ എന്റെ വാഹനം പുറത്തുപോയിരുന്നു. വെള്ള കാർ പോർച്ചിൽ കിടക്കുന്ന വീടെന്നായിരിക്കാം ആക്രമികൾക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ടാകാം എന്റെ വീടിന് എതിർവശത്തുള്ള വീടിന് നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല”- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ വീടിന് എതിർവശത്തുള്ള വീടിന് മുന്നിലെ സ്ളാബിലാണ് സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. എന്നാൽ ഇത് പടക്കമോ മറ്റോ ആയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പടക്കത്തിൽ ഉപയോഗിക്കുന്നതരം തിരി ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. വീടുമാറി എറിഞ്ഞതാകാമെന്നും സംശയമുണ്ട്. ബൈക്കിലെത്തിയ നാല് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം.
Most Read| ‘ജലം നൽകിയില്ലെങ്കിൽ യുദ്ധം’; ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്കിസ്‌ഥാൻ