കോഴിക്കോട്: രണ്ടുപേരെ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കൂടരഞ്ഞിയിലും വെള്ളയിൽ ബീച്ചിലുമായി വർഷങ്ങൾക്കുമുൻപ് രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി പോലീസിനോട് വെളിപ്പെടുത്തിയത്.
മുഹമ്മദലി കൂടരഞ്ഞിയിൽ കൊലപ്പെടുത്തിയെന്ന് പറയുന്നയാൾ കണ്ണൂർ ഇരിട്ടി സ്വദേശിയാണെന്നാണ് സൂചന. ഇരിട്ടിയിലെ ചെറുപ്പക്കാരാണ് ഇയാളെ കൂടരഞ്ഞിയിൽ ജോലിക്കായി കൊണ്ടുവന്നതെന്ന് കൂടരഞ്ഞി സ്വദേശിയും ഈ സംഘത്തിന് ജോലി നൽകിയ ജോസഫിന്റെ മകനുമായ ദേവസ്യ പറഞ്ഞു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രണ്ട് ജില്ലകളിലെ പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പൊരുളുകൾ ചികയാൻ സിറ്റി പോലീസ് കമ്മീഷണർ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. കൂടരഞ്ഞിയിൽ 1986ൽ മരിച്ച അജ്ഞാതന്റെ വേരുകൾ തേടി തിരുവമ്പാടി പോലീസ് ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു.
മുഹമ്മദലിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന സഹോദരൻ പൗലോസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
2015ൽ വിജയ ആശുപത്രിയിലും തൊട്ടടുത്ത വർഷം മെഡിക്കൽ കോളേജ് ആശുപത്രിയിലും മുഹമ്മദലി ചികിൽസ തേടിയിരുന്നതായി വിവരം കിട്ടി. അതിന്റെ വീശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. കൂടരഞ്ഞിയിൽ മരിച്ച യുവാവിന്റെ ശ്വാസകോശത്തിൽ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മരണത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇരിട്ടിയിൽ നിന്ന് നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങൾ തിരക്കി കൂടരഞ്ഞിയിൽ വന്നിരുന്നതായി നാട്ടുകാർ ഓർക്കുന്നു.
മരിച്ചത് മകനാണോ എന്ന സംശയം ഉയർത്തിയാണ് ഇരിട്ടിയിൽ നിന്ന് സംഘമെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പോലീസ് ആരംഭിച്ചത്. വെള്ളയിൽ ബീച്ചിൽ 1989ൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട് പോലീസ് ശേഖരിക്കുന്നുണ്ട്. വെള്ളയിൽ കൊലപാതകത്തിന് മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്ന് പറയുന്ന ‘കഞ്ചാവ് ബാബുവിനെ’ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
Most Read| ‘അമേരിക്ക പാർട്ടി’; യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഇലോൺ മസ്ക്