പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. വടുകപാളയത്ത് പൊൻമുത്തു നഗറിലെ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് മരിച്ചത്. കൃത്യം നടത്തിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങിയ പ്രതിയെ അറസ്‌റ്റ് ചെയ്‌തു.
ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്‌റ്റിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാംവർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് അഷ്‌വിക വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി, വീട്ടിലേക്ക് അതിക്രമിച്ച് കയറി അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുക ആയിരുന്നു.
കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ അഷ്‌വികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്‌ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രവീൺ കുമാർ പിന്നീട് വെസ്‌റ്റ് പോലീസിൽ കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപത്തായി അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു.
ഈ സമയത്ത് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായി. പിന്നീട് അണ്ണാ നഗറിലേക്ക് താമസം മാറിയ പ്രവീൺ പെൺകുട്ടിയെ ഇടയ്‌ക്കിടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തത് പ്രവീൺ കാണാനിടയായി. ഇതേത്തുടർന്ന് പ്രകോപിതനായ ഇയാൾ വീട്ടിലെത്തി അഷ്‌വികയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും