കൊച്ചി: നിയമസഭാ വോട്ടെടുപ്പ് അടുത്തിരിക്കെ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് പൂജ ജോമോൻ പാർട്ടിയിൽ നിന്നും തന്റെ പദവിയിൽ നിന്നും രാജിവെച്ചു. ട്വന്റി ട്വിന്റി പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് രാജി.
തന്നെ ജയിപ്പിച്ച പ്രസ്ഥാനമാണെങ്കിലും ബിജെപിയുമായുള്ള സഖ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പൂജയുടെ പ്രതികരണം. ട്വന്റി ട്വിന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ ആരോപിച്ചു.
നേരത്തെ തന്നെ ഈ സഖ്യനീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആ ഘട്ടങ്ങളിലെല്ലാം പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്നും പൂജ ജോമോൻ പറഞ്ഞു. സാബു എം. ജേക്കബിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൂജ ഉന്നയിച്ചിരിക്കുന്നത്.
തന്റെ രാജി സന്നദ്ധത അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മുൻപ് രാജിവെച്ച ഒരു മെമ്പർ സ്കൂൾ ബസ് ഇടിച്ചു അപകടത്തിൽപ്പെട്ട കാര്യം സൂചിപ്പിച്ചുകൊണ്ട്, അത്തരമൊരു സാഹചര്യം ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് പറഞ്ഞത് തങ്ങളെ പേടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Most Read| അയൽവാസി നൽകിയ അലമാരയിൽ സ്വർണവും പണവും; തിരിച്ചുനൽകി മാതൃക






































