കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശനന്‍ പറഞ്ഞു.
ഉച്ചക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. മരിച്ച സമയം സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്‌മമായി അന്വേഷിക്കേണ്ടി വരുമെന്നും എസിപി പറഞ്ഞു. ബുധനാഴ്‌ച രാത്രിയാണ് മരിച്ച മഹാരാഷ്‌ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30) അന്തേവാസിയുമായി അടിപിടി കൂടിയത്. കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
പക്ഷെ അപ്പോള്‍ തന്നെ ജീവനക്കാര്‍ എത്തി ഇവരെ സെല്ല് മാറ്റിയെന്നാണ് സൂപ്രണ്ട് പറഞ്ഞത്. ഇത് ശരിയാണോയെന്നും ജീവനക്കാര്‍ക്ക് മരണം സംബന്ധിച്ച് കൂടുതല്‍ എന്തെങ്കിലും അറിയുമോയെന്ന തരത്തിലും ചോദ്യം ചെയ്യലുണ്ടാവും.
വ്യാഴാഴ്‌ച പുലര്‍ച്ചെ ഡോക്‌ടർ പതിവു പരിശോധനക്ക് എത്തിയപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. ഫോറൻസിക് വനിതാ വാര്‍ഡിലെ 10ആം നമ്പര്‍ സെല്ലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്ക് പിറകില്‍ അടി കിട്ടിയതിനെത്തുടര്‍ന്ന് വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്ന രീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. മുഖം വീങ്ങിയിട്ടുമുണ്ടായിരുന്നു. കയ്യിൽ സ്‌ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
അടിയുണ്ടാക്കിയ 19 വയസുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്‌ടറെത്തി അവരെ മാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധിച്ചിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെസി രമേശന്‍ പറഞ്ഞിരുന്നു. ഡോക്‌ടർ വരുമ്പോള്‍ ജിയറാം ജിലോട്ടിന് ഒരുതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്.
പരിക്കേറ്റപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിലും ദുരൂഹതയുണ്ട്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി അന്വേഷണം നടത്തുന്നുണ്ടെന്നും ഡോ. കെസി രമേശന്‍ പറഞ്ഞു.
Most Read: ട്രെയിൻ ഗതാഗത സ്‌തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും






































