കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ 12.15ന് കേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ ബീഹാർ സ്വദേശിനിയായ പൂനം ദേവിയെയാണ് ഇന്ന് രാവിലെ 8.45ഓടെ പിടികൂടിയത്. മലപ്പുറം വേങ്ങര ബസ് സ്‌റ്റാൻഡിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ഇവരെ കോഴിക്കോട് സിറ്റി പോലീസിന് കൈമാറും.
മലപ്പുറം വേങ്ങരയിൽ വെച്ച് ഭർത്താവ് സഞ്‌ജിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പൂനം ദേവി. കടുത്ത രീതിയിൽ മാനസിക അസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇവരെ കുതിരവട്ടം മാനസിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക് വാർഡ് അഞ്ചിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.
തുടർന്ന് ഇന്ന് പുലർച്ചെ വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെടുകയായിരുന്നു. രാവിലെ 7.30ന് ഇവർ കോഴിക്കോട് നിന്ന് വേങ്ങരയിലേക്ക് ബസ് കയറി. വേങ്ങരയിൽ ബസ് ഇറങ്ങിയ ഉടനെയാണ് യുവതിയെ പോലീസ് പിടികൂടിയത്. പൂനം ദേവിയെ തിരിച്ചറിഞ്ഞ ആളുകൾ പോലീസിന് വിവരം കൈമാറുകയായിരുന്നു.
അതേസമയം, സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞാണ് ഇവർ പുറത്തുകടന്നത്. ഒന്നാം നിലയിൽ നിന്ന് തൂങ്ങി ഇറങ്ങി, മതിലിലെ കേബിളുകൾ പിടിച്ചു പുറത്തു കടക്കുകയായിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് പട്രോളിങ് ഉള്ള ഇടം ആണെന്നും എസിപി കെ സുദർശൻ പറഞ്ഞു.
Most Read: മുഖ്യമന്ത്രിക്ക് കരിങ്കൊടി പ്രതിഷേധം; വനിതാ നേതാവിന് നേരെ പോലീസ് അതിക്രമം