കൊച്ചി: ഇന്ധന സെസ് വർധനവിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പോലീസിന്റെ അതിക്രമം. കെഎസ്‍യു എറണാകുളം ജില്ലാ സെക്രട്ടറി മിവ ജോളിയാണ് പോലീസ് അതിക്രമത്തിന് ഇരയായത്. എറണാകുളം കളമശേരിയിൽ വെച്ചാണ് മിവ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിൽ കളമശേരി ഭാഗത്ത് വെച്ചാണ് അപ്രതീക്ഷിതമായ പ്രതിഷേധം ഉണ്ടായത്. പ്രവർത്തകരായ ആൺകുട്ടികളെ പിടിച്ചുമാറ്റാൻ പോലീസുകാർ ഉണ്ടായിരുന്നെങ്കിലും, വനിതാ പോലീസുകാർ ഇല്ലാതിരുന്നതിനാൽ മിവയെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ വൈകിയിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുന്നത് വരെ പ്രതിഷേധിക്കാൻ പ്രവർത്തകയ്‌ക്കായി.
ഇതോടെ, മിവയെ എസ്‌ഐ കോളറയിൽ കുത്തിപ്പിടിച്ചു വലിക്കുകയായിരുന്നു. പിന്നീട് വനിതാ പോലീസെത്തി മിവയെ പിടികൂടി പോലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ, ഇതിനിടയിലും പ്രതിഷേധിച്ച മിവയെ പുരുഷ പോലീസുകാർ ഇടപെട്ട് ബലംപ്രയോഗിച്ചു തലയിൽ പിടിച്ചു തള്ളി വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. അതേസമയം, വനിതാ പ്രവർത്തകയെ പുരുഷ പോലീസുകാർ ആക്രമിച്ചതിൽ കോൺഗ്രസ് വ്യാപകമായി പ്രതിഷേധിക്കുകയാണ്.
യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വെയ്‌ക്കും. കളി കോൺഗ്രസിനോട് വേണ്ട എന്നാണ്’ ഷിയാസിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അതിനിടെ, പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കൊച്ചിയിൽ ഇന്ന് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. അങ്കമാലിയിൽ പ്രഫഷണൽ സ്‌റ്റുഡന്റ്സ് സമ്മിറ്റിന്റെ ഉൽഘാടനം കഴിഞ്ഞു മുഖ്യമന്ത്രി മടങ്ങുന്ന വഴിയായിരുന്നു ആദ്യ പ്രതിഷേധം. ഉച്ച കഴിഞ്ഞു ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനം കഴിഞ്ഞു മടങ്ങവെയാണ് മുഖ്യമന്ത്രിക്ക് നേരെ കളമശേരിയിൽ പ്രതിഷേധം നടന്നത്.
Most Read: ‘എല്ലാം മാദ്ധ്യമ സൃഷ്‌ടി’; തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ