തിരുവനന്തപുരം: കേരളത്തിന്റെ സ്‌ഥാനം മുൻനിരയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ചു നിൽക്കുകയല്ല വേണ്ടത്, തകരില്ല കേരളം തളരില്ല കേരളം എന്ന് വ്യക്‌തമാക്കി മുന്നോട്ട് പോകണമെന്നും ബജറ്റിന്റെ ആമുഖ പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ബജറ്റ് അവതരണം രണ്ടര മണിക്കൂർ പിന്നിട്ട് 11.30നാണ് അവസാനിച്ചത്. അടുത്ത മൂന്ന് വർഷം മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ നടത്തുക. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിൽസയ്‌ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നടപ്പിലാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കും.
വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ തുറക്കും. പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡെവലപ്പ്‌മെന്റ് സോൺ യാഥാർഥ്യമാക്കും, കൊച്ചിൻ ഷിപ്പിയാർഡിന് 500 കോടി, തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ, കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കെതിരെ പ്ളാൻ ബി ആലോചനയിൽ, ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയ്യാറാണ്. മന്ത്രിമാരുടെ ചിലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചക്ക് തയ്യാറാണ്.
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി, ടൂറിസം മേഖലയിൽ 5000 കോടിയുടെ പദ്ധതി, മുതിർന്ന പൗരൻമാർക്കായി കൂടുതൽ കെയർ സെന്ററുകൾ തുടങ്ങും, കായിക- ഉന്നത വിദ്യാഭ്യാസ മേഖലയിൽ നയം മാറ്റം, കാർഷികമേഖലക്ക് 1698 കോടി, ഉൾനാടൻ മൽസ്യബന്ധനത്തിന് 80 കോടി, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി, അതിദാരിദ്യ്ര നിർമാർജന പരിപാടിക്ക് 50 കോടി, ലൈഫ് മിഷന് ഗുണഭോക്‌താക്കളെ വർധിപ്പിക്കും, ശബരിമല മാസ്‌റ്റർ പ്‌ളാനിന് 276 കോടി.
സഹകരണ മേഖലക്ക് 134.42 കോടി, മേയ്‌ക്ക് ഇൻ കേരളക്ക് 1829 കോടി, വിദ്യാഭ്യാസ മേഖലക്ക് അകെ 1032.62 കോടി, വനിതാ വികസന കോർപറേഷന് 17.6 കോടി, കശുവണ്ടി മേഖലക്ക് 30 കോടി തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. അതേസമയം, റബറിന്റെ താങ്ങുവില പത്ത് രൂപയാണ് കൂട്ടിയത്. ക്ഷേമപെൻഷൻ തുക വർധിപ്പിച്ചിട്ടില്ല. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കും. പ
ങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ആദ്യ ഗഡു ഏപ്രിലിൽ നൽകും. ടൂറിസ്‌റ്റ് ബസുകളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്‌ക്കും. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയാണ് വർധിപ്പിച്ചത്. മദ്യ വില കൂടും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് പത്ത് രൂപ കൂട്ടി. പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലയ്‌ക്ക് അനുസരിച്ച് സ്‌റ്റാംമ്പ് ഡ്യൂട്ടി തുടങ്ങിയവയാണ് ബജറ്റ് അവതരണത്തിൽ പ്രതിബാധിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. കെഎൻ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് അവതരണവും. ബജറ്റ് അവതരണം പൂർത്തിയായതിന് പിന്നാലെ സഭ പിരിഞ്ഞു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റിൻമേലുള്ള ചർച്ച.
Most Read| ചിലിയിൽ കാട്ടുതീ പടരുന്നു; 112 മരണം- അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു