തിരുവനന്തപുരം: സംസ്‌ഥാനം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാന വർധനക്ക് ബജറ്റിൽ നിർദ്ദേശിച്ച നികുതി- ഫീസ് വർധന ഇന്ന് മുതൽ നിലവിൽ വരും. പെട്രോളിനും ഡീസലിനും തുടങ്ങി മദ്യത്തിന് വരെ വിലക്കയറ്റമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷമെങ്കിൽ ഇത്തവണ അത്രക്കങ്ങ് ഏശില്ല.
കോടതി വ്യവഹാരങ്ങൾക്ക് ഇന്ന് മുതൽ ചിലവേറും. ചെക്ക് കേസിനുള്ള വ്യവഹാരത്തുക കൂടും. കുടുംബ കോടതികളിലെ ഫീസ് നിരക്കും കൂടും. ഭൂമി പണയം വെച്ച് വായ്‌പ എടുക്കുന്നതിലും കെട്ടിട-പാട്ട കരാറുകാരുടെ സ്‌റ്റാംപ് ഡ്യൂട്ടിയും ഉയരും.
റബറിന്റെ താങ്ങുവില 178ൽ നിന്ന് 180 ആയി ഉയരും. ചരിത്രത്തിലില്ലാത്ത വിധം സർക്കാർ ഉദ്യോഗസ്‌ഥരുടെ വരെ ശമ്പളം മുടങ്ങലുമൊക്കെയായിരുന്നു പോയ വർഷം എങ്കിൽ ഇത്തവണ സാമ്പത്തിക സ്‌ഥിതിക്ക് ആശ്വാസം ഉണ്ടാകുമെന്ന ആത്‌മവിശ്വാസത്തിലാണ് ധനവകുപ്പ്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്.
ഇന്ന് മുതൽ രാജ്യത്ത് വേറെയും മാറ്റങ്ങൾ ഉണ്ട്, അറിയാം
പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്ന് മുതൽ വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്‌ഥാനത്തിലാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) മരുന്നുവില വർധിപ്പിച്ചത്. മെഡിക്കൽ സ്‌റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരുടെ പക്കലും സ്‌റ്റോക്കുള്ള മരുന്നുകൾ തീർന്നതിന് ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാൻ പാടുള്ളൂ.
പലിശ പിഴയ്‌ക്ക് പകരം പിഴത്തുക
ഇന്ന് മുതൽ എടുക്കുന്ന പുതിയ വായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പലിശ പിഴയ്‌ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങൾക്ക് ഈടാക്കാനാകൂ. നിലവിലുള്ള വായ്‌പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നുമിടയിൽ ബാധകമാകും.
തിരിച്ചടവ് മുടങ്ങിയാൽ വായ്‌പയുടെ പലിശ നിരക്കിന് മേലാണ് നിലവിൽ പിഴപ്പലിശ ചുമത്തുന്നത്. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. ഇന്ന് മുതൽ പലിശയ്‌ക്കുമേൽ ന്യായമായ പിഴത്തുക (പീനൽ ചാർജ്) മാത്രമേ ചുമത്താവൂ. ഇതിൻമേൽ പലിശ ഈടാക്കുകയുമില്ല.
ഇൻഷുറൻസ് ഡിജിറ്റൽ രൂപത്തിൽ
ഇന്ന് മുതൽ ഇൻഷുറൻസ് പോളിസികൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാകും ലഭിക്കുക. നിലവിലെ തന്നെ പല സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇ-ഇൻഷുറൻസ് നൽകുന്നുണ്ടെങ്കിലും ഇത് നിർബന്ധമായിരുന്നില്ല.
നിർജീവ അക്കൗണ്ടുകൾ
പ്രവർത്തനക്ഷമമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ആർബിഐയുടെ പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിക്കാതിരിക്കുന്ന അക്കൗണ്ടുകൾ ഉടമ വീണ്ടും ഉപയോഗിച്ചാൽ ആറു മാസത്തേക്ക് ഇടപാടുകൾ ബാങ്ക് നിരീക്ഷിക്കും. തട്ടിപ്പ് തടയാനാണിത്.
തൊഴിലുറപ്പ് വേതനം കൂടി
മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ ഇന്ന് മുതൽ 346 രൂപയായി വർധിക്കും. 13 രൂപയാണ് വർധിച്ചത്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!