തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യം നിലനിൽക്കെ, ധനപ്രതിസന്ധി മറികടക്കാനും പരമാവധി വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തും.
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. കെഎൻ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് അവതരണവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്തുവഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
സർക്കാർ ജീവനക്കാർക്കും ക്ഷേമപെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്ക് നൽകാനുള്ള കുടിശിഖയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ക്ഷേമപെൻഷൻ വർധിപ്പിക്കാൻ ഇടയില്ലെങ്കിലും അഞ്ചുമാസത്തെ കുടിശിഖയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, റബറിന്റെ താങ്ങുവിലയിൽ 20 രൂപയെങ്കിലും വർധനവ് ഉണ്ടാകുമെന്നും സൂചനയുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികൾ ഉണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂട്ടാനിടയില്ല. നികുതികളും സെസ്സും അടക്കം വരുമാന വർധനക്ക് സർക്കാരിന് മുന്നിൽ മാർഗങ്ങൾ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി, സാധാരണക്കാരന് അധിക ബാധ്യത ഉണ്ടാക്കുന്ന നിർദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്ന സൂചന നൽകിയിട്ടുണ്ട്.
Most Read| ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം