ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവിൽകോഡ് ബിൽ അവതരിപ്പിക്കും. ബിൽ പാസായാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്‌ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചിരുന്നു. ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള കരട് റിപ്പോർട് സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്‌ചയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സുപ്രീം കോടതി മുൻ ജഡ്‌ജി രഞ്‌ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്.
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്‌തു. തുടർന്ന് വിവിധ വശങ്ങൾ പരിശോധിച്ച് സമിതി റിപ്പോർട് സമർപ്പിച്ചത്.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്ക് തന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരൻമാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്.
Most Read| തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്