തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലെ എസ്എഫ്ഐഒ അന്വേഷണം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിച്ചു വാക്ക്ഔട്ട് നടത്തി.
നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. മാത്യു കുഴൽനാടൻ എംഎൽഎയാണ് അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. എന്നാൽ സ്‌പീക്കർ അനുമതി നിഷേധിച്ചു. അന്വേഷണം നടക്കുന്ന വിഷയമായതിനാൽ റൂൾ 53 ചട്ടപ്രകാരം അടിയന്തിര പ്രമേയത്തിന് അനുമതി നൽകാനാകില്ലെന്ന് സ്‌പീക്കർ വ്യക്‌തമാക്കി. തുടർന്ന് അടിയന്തിരപ്രമേയം തള്ളി മറ്റു നടപടികളിലേക്ക് സ്‌പീക്കർ കടന്നു. ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
തുടർന്ന് നേർക്കുനേരെ വാക്ക്പോര് നടന്നു. പ്ളക്കാർഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. ‘കേരളം കൊള്ളയടിച്ചു പിവി ആൻഡ് കമ്പനി’ എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്നും പുറത്തേക്ക് വന്നത്. സഭക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.
ഇൻകം ടാക്‌സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധിപ്രകാരം മുഖ്യമന്തിയുടെ മകൾക്കും മകളുടെ കമ്പനിയായ എക്‌സാലോജിക്കിനും നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ കമ്പനി 1.72 കോടി രൂപ നൽകിയെന്നാണ് കണ്ടെത്തൽ. ബെംഗളൂരു രജിസ്‌ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണത്തിലും ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ വിവരങ്ങളും രേഖകളും നൽകി കബളിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
Most Read| വിസാ ഫീസുകൾ കുത്തനെ ഉയർത്തി യുഎസ്; ഇന്ത്യക്കാർക്ക് തിരിച്ചടി