വാഷിങ്ടൻ: കുടിയേറ്റ ഇതര വിസാ ഫീസുകൾ കുത്തനെ ഉയർത്തി യുഎസ്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്-1 ബി, എൽ-1, ഇ-ബി-5 എന്നീ വിഭാഗങ്ങളിലുള്ള വിസകളുടെ നിരക്കാണ് വർധിപ്പിച്ചത്. പുതുക്കിയ ഫീസ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുതായി യുഎസ് വിസയ്‌ക്ക് അപേക്ഷിക്കാനിരിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് നടപടി.
എച്ച്-1 ബി വിസയിലൂടെ ഓരോവർഷവും പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളാണ് യുഎസിൽ എത്തുന്നത്. ഫീസ് ഘടനയിൽ വരുത്തിയ മാറ്റങ്ങൾ ചിലവുകൾ, ആനുകൂല്യങ്ങൾ, ട്രാൻസ്‌ഫർ പേയ്‌മെന്റുകൾ എന്നിവയെ ബാധിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ബുധനാഴ്‌ച പുറത്തുവിട്ട ഫെഡറൽ വിജ്‌ഞാപനത്തിൽ പറയുന്നു.
തൊഴിൽ വിസയായ എച്ച്-1 ബിയുടെ ഫീസ് 460 ഡോളറിൽ നിന്ന് 780 ഡോളറായി വർധിപ്പിച്ചു. (ഏകദേശം 38,170 രൂപയിൽ നിന്ന് 64,721 രൂപ). സാങ്കേതിക രംഗത്തുൾപ്പടെ വൈദഗ്‌ധ്യം ആവശ്യമുള്ള രംഗങ്ങളിൽ വിദേശ തൊഴിലാളികൾക്ക് നൽകുന്ന വിസയാണിത്. ഈ വിസക്കുള്ള രജിസ്ട്രേഷൻ ഫീസും അടുത്ത വർഷത്തോടെ പത്ത് ഡോളറിൽ നിന്ന് 215 ഡോളറായി ഉയർത്തും. (ഏകദേശം 830 രൂപയിൽ നിന്ന് 17,841 രൂപ).
ഇൻട്രാ കമ്പനി ട്രാൻസ്‌ഫർ വിസ എന്നറിയപ്പെടുന്ന എൽ-1 വിസയ്‌ക്കുള്ള ഫീസ് 460 ഡോളറിൽ നിന്ന് 1385 ഡോളറായി ഉയർത്തി.(ഏകദേശം 38,170 രൂപയിൽ നിന്ന് 1.14 ലക്ഷമാക്കി). ബഹുരാഷ്‌ട്ര കമ്പനികൾക്ക് തങ്ങളുടെ വിദേശരാജ്യങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ താൽക്കാലികമായി യുഎസിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്നതിനുള്ള വിസയാണിത്.
നിക്ഷേപകരുടെ വിസ എന്നറിയപ്പെടുന്ന ഇ-ബി-5, 3675 ഡോളറിൽ നിന്ന് 11,160 ഡോളറാക്കി വർധിപ്പിച്ചു. (ഏകദേശം 3.04 ലക്ഷം രൂപയിൽ നിന്ന് 92.6 ലക്ഷം). വലിയ ആസ്‌തിയുള്ള വിദേശനിക്ഷേപകരെ ആകർഷിക്കുന്ന ഇ-ബി-5 വിസ 1990 മുതലാണ് യുഎസ് ആരംഭിച്ചത്. അഞ്ചുലക്ഷം ഡോളർ (ഏകദേശം 4.14 ലക്ഷം രൂപ) നിക്ഷേപിച്ചുകൊണ്ട് പത്തുപേർക്ക് തൊഴിലവസരം നൽകുന്ന ബിസിനസ് ആരംഭിക്കാൻ വിദേശനിക്ഷേപകനും കുടുംബത്തിനും നൽകുന്ന വിസയാണിത്.
Most Read| 31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ