മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ പുഴയിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സിക്കോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൻ കാസ്‌റ്റ്‌ലോ കാബ്‌റേറ (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പറ്റാപ്‌സ്‌കോ പുഴയിൽ ഒരു ചുവന്ന പിക്കപ്പിൽ കുരുങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റു നാലുപേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. പാലം തകർന്നുണ്ടായ അവശിഷ്‌ടങ്ങളിലും കോൺക്രീറ്റിലും മറ്റു വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത് കഴിഞ്ഞാൽ അന്വേഷണം പുനരാരംഭിക്കും.
പാലം തകരുമ്പോൾ എട്ട് നിർമാണ തൊഴിലാളികളാണ് പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരെ രക്ഷിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച്, പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്‌ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.
ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പൽ ഇടിച്ചുകയറി. മേരിലൻഡ് സംസ്‌ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്ക് മുകളിൽ 1.6 മൈൽ (ഏകദേശം 2.57 കിലോമീറ്റർ) ദൂരത്തിൽ നാലുവരിയാണ് ഫ്രാൻസിസ് സ്‌കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ കപ്പൽ പൂർണമായി തകർന്ന് നദിയിലേക്ക് വീഴുകയായിരുന്നു. സിംഗപ്പൂർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്‌ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയം 22 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവരും സുരക്ഷിതരായിരുന്നു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പലിന്റെ ബ്ളാക് ബോക്‌സ് പരിശോധനക്ക് അയച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകം കപ്പലിലെ വൈദ്യുതി പൂർണമായി നിലയ്‌ക്കുകയും എൻജിൻ പ്രവർത്തന രഹിതമാകുകയും ചെയ്‌തു. ഇതോടെ നിയന്ത്രണമറ്റ് വെള്ളത്തിൽ ഒഴുകിയ കപ്പൽ പാലത്തിൽ ചെന്നിടിക്കുകയായിരുന്നു.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്